
വിദേശസംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ. പ്രകാരം ഈ വർഷം മാർച്ച് 25 വരെ രാജ്യത്തേക്ക് എത്തിയ വിദേശഫണ്ടിന്റെ ആകെ തുക ഏകദേശം 22,000 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിന്റെ രേഖകൾ വ്യക്തമാക്കുന്നു. 16,000-ത്തോളം സന്നദ്ധസംഘടനകൾക്കാണ് ഈ തുക ലഭിച്ചത്. എന്നാൽ ജൂൺ മാസമായപ്പോഴേക്കും എഫ്.സി.ആർ.എ. രജിസ്ട്രേഷനുള്ള സംഘടനകളുടെ എണ്ണം 14,000-ൽ താഴെയായി. രജിസ്ട്രേഷൻ റദ്ദാക്കലും പുതുക്കി നൽകാതിരിക്കുന്നതുമാണ് ഇതിന് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ.
2020-ലെ എഫ്.സി.ആർ.എ. നിയമഭേദഗതിയോടെയാണ് വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകൾക്ക് മേൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായത്. ഇതോടെ വിദേശസഹായം സ്വീകരിക്കുന്ന എൻജിഒകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മുമ്പ് ഏകദേശം 30,000 സംഘടനകൾക്ക് രജിസ്ട്രേഷനുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അതിന്റെ പകുതിയിലേറെ കുറഞ്ഞിരിക്കുകയാണ്. അടുത്തിടെ കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ ചട്ടഭേദഗതിയും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നതാണ്. ഇതിന്റെ ഫലമായി വിദേശഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ എണ്ണം ഇനിയും കുറയാൻ സാധ്യതയുണ്ടെന്നും സാമൂഹികക്ഷേമ, വിദ്യാഭ്യാസ, ദുരിതാശ്വാസ മേഖലകളിലെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചേക്കാമെന്നുമാണ് വിലയിരുത്തൽ.
പുതിയ ചട്ടങ്ങൾ മതപശ്ചാത്തലമുള്ള സംഘടനകളെ മാത്രമല്ല, മതേതര സന്നദ്ധസംഘടനകളെയും ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന എഫ്.സി.ആർ.എ. രജിസ്ട്രേഷനുള്ള വിവിധ എൻജിഒകൾ മുഖേന പദ്ധതികൾ നടപ്പാക്കുന്ന 'സബ് ഗ്രാന്റിങ്' സംവിധാനത്തിനും നിലവിൽ അനുമതിയില്ല. ഇതുമൂലം വിവിധ സാമൂഹിക പദ്ധതികളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.
വിദേശഫണ്ട് സ്വീകരിക്കുന്ന എല്ലാ എൻജിഒകളും ഓരോ വർഷവും ഡിസംബർ 31-നകം വാർഷിക റിട്ടേൺ സമർപ്പിക്കണം. ഇതോടൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഡിറ്റ് സർട്ടിഫിക്കറ്റ്, ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ്, വരവ്-ചെലവ് കണക്കുകൾ, ഭാരവാഹികളുടെ വിവരങ്ങൾ, സത്യവാങ്മൂലം, പ്രവർത്തന റിപ്പോർട്ട്, ഭൂമി-കെട്ടിടങ്ങളുടെ വിവരങ്ങൾ, സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ, പ്രസിദ്ധീകരണങ്ങളുടെ വിശദാംശങ്ങൾ എന്നിവയും നൽകേണ്ടതാണ്.
ഫണ്ടിന്റെ വിനിയോഗത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ സി.ബി.ഐ. അന്വേഷണത്തിന് കേസെടുക്കും. അനുവദിച്ച ആവശ്യത്തിനല്ലാതെ വിദേശഫണ്ട് ചെലവഴിക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടുകയും കർശന നടപടികൾ നേരിടേണ്ടിവരികയും ചെയ്യും.










